cheating -fake co-ordinator-funding-kollam

കൊല്ലം: ചലച്ചിത്രതാരം ദിലീപ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വീട് നിര്‍മ്മിക്കുന്നതിന് രജിസ്‌ട്രേഷന്‍ നടത്താനെന്ന വ്യജേന വിവിധ ജില്ലകളില്‍ പണപ്പിരിവ് നടത്തിയിരുന്ന പ്രതി പിടിയിലായി.

ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ലോക്ക് നമ്പര്‍55 പാറയ്ക്കല്‍വീട്ടില്‍ രാജീവി(49) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധിയാളുകളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തെന്മല ഇടമണ്‍ തേക്കിന്‍കൂപ്പിലെ പട്ടയകൂപ്പ് സയാദ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍.

ദീലിപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ സുരക്ഷിത ഭവന്‍ പദ്ധതിയുടെ പേരിലായിരുന്നു പണപ്പിരിവ്. പദ്ധതിയുടെ പരസ്യം ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നിരവധി പേരില്‍ നിന്നും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കെന്ന വ്യാജേന പണപ്പിരിവ് തുടങ്ങി.

ഒരോ കുടുംബങ്ങളില്‍ നിന്നും അഞ്ഞൂറ് രൂപ വീതം വച്ച് പിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പണം പിരിച്ചവരുടെ വിവരങ്ങള്‍ എഴുതിയ ഡയറി ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ള സ്ത്രീ കൂട്ടായ്മകളും, നിര്‍ധനരുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്.

ഇളമ്പല്‍ കാവില്‍ പുത്തന്‍വീട്ടില്‍ പ്രസന്നയുടെ പക്കല്‍നിന്നും സുരക്ഷിതഭവന്‍ പദ്ധതിക്കെന്ന പേരില്‍ രാജീവ് പണം വാങ്ങിയിരുന്നു. സംശയം തോന്നിയ പ്രസന്നയുടെ മകള്‍ ഇതുമായി ബന്ധപ്പെട്ട് വന്ന പരസ്യത്തിലെ നമ്പരില്‍ ദിലീപിന്റെ ഭവനപദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് പണപ്പിരിവ് തട്ടിപ്പാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് തട്ടിപ്പിനിരയായ വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നടന്‍ ദിലീപ് കൊട്ടാരക്കര റൂറല്‍ എസ്പിക്ക് ഇമെയില്‍ വഴിയും പരാതി അയച്ചിരുന്നു.

പത്തനാപുരം എം.എല്‍.എ. ഗണേഷ്‌കുമാറും പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുളത്തൂപ്പുഴയില്‍ നിന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്.

ഭവനനിര്‍മ്മാണ പദ്ധതിക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ പണം നല്‍കാമെന്ന പേരില്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കുളത്തൂപ്പുഴയില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, തൊപ്പിച്ചന്ത, ആറ്റിങ്ങല്‍, നഗരൂര്‍ ഭാഗങ്ങളിലെ ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാരാണ് ഇയാളുടെ തട്ടിപ്പിന് കൂടുതല്‍ ഇരയായതെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. നടന്‍ ദിലീപുമായോ അദ്ദേഹത്തിന്റെ ഭവനപദ്ധതിയുമായോ ബന്ധമില്ലാത്ത ആളാണ് പിടിയിലായ രാജീവെന്ന് കുന്നിക്കോട് എസ്‌ഐ ഫറോസ് പറഞ്ഞു.

പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ രാജീവിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കുന്നിക്കോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

Top