വഞ്ചന കേസ്: മാണി സി കാപ്പനെതിരായ ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നി‍ര്‍ദ്ദേശം

ദില്ലി : പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചന കേസിൽ പരാതികാരന്റെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതിയിൽ വഞ്ചന കേസിനെതിരെ കാപ്പൻ നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദേശം നൽകി. നാല് മാസത്തിനുള്ളിൽ തീർപ്പാക്കണം. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരൻ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി.

അതേസമയം മാണി സി കാപ്പൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്ന് ദിനേശ് മേനോൻ നേരത്തേ ആരോപിച്ചിരുന്നു. മുംബൈ ബോറിവില്ലി കോടതിയിൽ വച്ചാണ് വധഭീഷണി മുഴക്കിയത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയപ്പോഴാണ് മാണി സി കാപ്പന് ഭീഷണിപ്പെടുത്തിയത് എന്നാണ് പരാതിക്കാരൻ പറയുന്നത്. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ച് കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയും എന്ന് മാണി സി കാപ്പൻ പറഞ്ഞുവെന്നായിരുന്നു ആരോപണം.

സാമ്പത്തിക തട്ടിപ്പ് കേസിൽ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് മാണി സി കാപ്പന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ ദിനേശ് മേനോന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

Top