പ്രശ്‌നങ്ങള്‍ പ്രാര്‍ഥനയിലൂടെ മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

ചങ്ങനാശേരി: റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ എറണാകുളം സ്വദേശി പിടിയില്‍. പാമ്പാടി ആശാരിപ്പറമ്പില്‍ പൊന്നന്‍ സിറ്റിയില്‍ വാടകയ്ക്കു താമസിക്കുന്ന നോര്‍ബിന്‍ നോബിയെ(40) ആലപ്പുഴയില്‍ നിന്നാണു ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

പ്രാര്‍ഥനാ ചടങ്ങുകള്‍ക്കിടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോര്‍ബിന്‍ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. പ്രാര്‍ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകള്‍ പ്രാര്‍ഥനയ്‌ക്കെത്താന്‍ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യില്‍ നിന്നു വാങ്ങിയിരുന്നത്.

വായ്പയായും ഇയാള്‍ ഭീമമായ തുക വാങ്ങി. 2 വര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു. ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നോര്‍ബിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളര്‍കോടുള്ള ലോഡ്ജില്‍ നിന്ന് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാം, എഎസ്‌ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമണ്‍, ആന്റണി മൈക്കിള്‍, സിപിഒമാരായ ബിജു, തോമസ് സ്റ്റാന്‍ലി എന്നിവരാണ് അന്വേഷണം നടത്തിയത്.

 

Top