തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍. ഇവരെല്ലാം എസ്ഡിപിഐ ബന്ധമുളളവരാണെന്നും പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നൗഷാദിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായ കൊലവിളി നടന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. നൗഷാദ് കൊല്ലപ്പെടേണ്ടവനാണെന്നും ഇനിയും വിളഞ്ഞാല്‍ ജിന്നുകള്‍ വേട്ടയ്ക്കിറങ്ങുമെന്നുമുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയായ നൗഷാദ് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ തന്നെ ഇനിയും വച്ചിരിക്കുന്നത് നല്ലതല്ലെന്നുമുള്ള കമന്റുകളും പോസ്റ്റുകള്‍ക്ക് താഴെ വന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് നൗഷാദും സംഘവും ആക്രമിക്കപ്പെട്ടത്. മരിച്ചതിന് ശേഷവും വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
അതേസമയം ഫേസ്ബുക്കില്‍ വധഭീഷണി ഉണ്ടായിട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം ഗൗരവത്തോടെ എടുത്തില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഭിമന്യൂ കേസിന്റെ ഗതി ഈ കേസിനും ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ രാവിലെ 9ന് ആയിരുന്നു മരണം. ചൊവ്വാഴ്ച്ച വൈകിട്ട് 6.30നാണ് 7 ബൈക്കുകളിലെത്തിയ 15 അംഗ സംഘം നൗഷാദ് ഉള്‍പ്പെടെ 4 പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പുന്ന സെന്ററില്‍ നിന്നിരുന്ന നൗഷാദ് അടക്കമുള്ളവരെ വാള്‍, വടിവാള്‍, ഇരുമ്പ് പൈപ്പ് തുടങ്ങിയവയുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഘത്തില്‍ ചിലര്‍ മുഖംമൂടി ഉപയോഗിച്ചിരുന്നതായും പറയുന്നു.
വെട്ടേറ്റ 4 പേരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാവീട് സ്വദേശി തെക്കെപ്പുരക്കല്‍ ബിജേഷ്(40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ ചികിത്സയിലാണ്. ബിജേഷിന്റെ പരുക്കു സാരമുള്ളതാണ്. ബിജേഷും സുരേഷും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നൗഷാദുമായി ഇവര്‍ സംസാരിച്ചു നില്‍ക്കവെ ബന്ധുവീട്ടിലെത്തിയ നിഷാദ് ഇവര്‍ക്കടുത്തെത്തുകയായിരുന്നു. നേരത്തെ ഇവിടെ കോണ്‍ഗ്രസ് – എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.