റായ്പുര്‍: കടുത്ത സുരക്ഷയില്‍ ഛത്തിസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട പോളിംഗ് നടക്കും. ആകെയുള്ള 90 സീറ്റില്‍ 72 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ലെ തെരഞ്ഞെടപ്പില്‍ ബിജെപി നേടിയത് 49 സീറ്റാണ്. കോണ്‍ഗ്രസിന് 39 സീറ്റ് ലഭിച്ചു.
ആദ്യഘട്ട് തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് അക്രമങ്ങള്‍ക്കിടേയും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പോളിംഗാണ് ബസ്തര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രേഖപ്പെടുത്തിയത്. സ്പീക്കറും ഒമ്പത് മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നുണ്ട്.
അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ രാവിലെ എട്ടു മുതല്‍ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. നക്‌സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
മാവോവാദി സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീർധാം, ജാഷ്‌പുർ, ബൽറാംപുർ എന്നീ ജില്ലകളിൽ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. നവംബർ 12-നായിരുന്നു ഒന്നാംഘട്ടം.