ന്യൂഡല്‍ഹി: ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം സര്‍ക്കാരിനു നേരെയുള്ള വെല്ലുവിളിയായി കാണുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തന്നെ സുക്മയിലേക്കു പോകാനാണു പദ്ധതിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിശദീകരണം നല്‍കിയതായും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
മാവോയിസ്റ്റുകളെ നേരിടുന്ന തന്ത്രങ്ങളില്‍ പുനരാലോചനയുണ്ടാകുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിഷയത്തില്‍ പൊലീസുമായും സിആര്‍പിഎഫുമായും ചര്‍ച്ച നടത്തും. മേഖലയിലെ വികസനത്തിന് മാവോയിസ്റ്റുകള്‍ എതിരുനില്‍ക്കുകയാണെന്നും ഇക്കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കാനായതായി സിആര്‍പിഎഫ് അറിയിച്ചു. എന്നാല്‍ മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല.
300 മുതല്‍ 400 പേര്‍ വരെയടങ്ങുന്ന സംഘമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. 25 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്കു പരുക്കേറ്റിരുന്നു. ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായതെന്ന് സിആര്‍പിഎഫ് അറിയിച്ചു.