അസാധു നോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തം ; മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായുള്ള അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.58 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തം. നോട്ട് നിരോധനത്തിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടത്തിയ അമിത് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്.

നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകള്‍ എത്തിയത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രകാരമാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

നോട്ട് നിരോധനം ബിജെപിയെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. കള്ളപ്പണക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് മോദി ആസൂത്രണം ചെയ്ത ഒരു നാടകം മാത്രമാണ് നോട്ട് നിരോധനം. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം ഏതാനും ചില വ്യക്തികളെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നും ഇതുവഴി കോടികള്‍ വെളുപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും സുര്‍ജേവാല ആരോപിച്ചു.

നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ 745.58 കോടി രൂപയുടെ അസാധു നോട്ടുകളാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെത്തിയത്. ബിജെപി നേതാക്കള്‍ ഭാരവാഹികളായ രാജ്‌കോട്ട്, സൂറത്ത്, സബര്‍കാന്ത് എന്നിവിടങ്ങളിലുള്‍പ്പടെ 11 ജില്ലാ സഹകരണ ബാങ്കുകളിലായി 3118 കോടി രൂപയുടെ അസാധുനോട്ടുകളെത്തിയതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതല്‍ 1000, 500 രൂപയുടെ കറന്‍സികള്‍ നിക്ഷേപിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടികയിലാണ് അമിത് ഷായുടെ ബാങ്ക് ഒന്നാം സ്ഥാനം നേടിയത്.

മാത്രമല്ല, അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്‌കോട്ടിലെ ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ 693.19 കോടിയാണ് നിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഡയറക്ടര്‍മാരിലൊരാളായ ജയേഷ്ഭായി വിത്തല്‍ഭായി രാധാധിയ ഗുജറാത്ത് മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്.

Top