സംസ്ഥാനത്തെ പൊലീസിന്റെ ജോലി ക്രമങ്ങളില്‍ മാറ്റം; പകുതിപേര്‍ക്ക് വിശ്രമം പകുതിപേര്‍ക്ക് ജോലി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലീസ് സേനയിലെ എല്ലാ യൂണിറ്റുകളിലും ഡ്യൂട്ടിക്കായി പുനഃക്രമീകരിക്കാന്‍ തീരുമാനം. പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തിലാണ് പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തുന്നത്. ഇതിനായി യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

അടിയന്തര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണമെന്നാണ് നിബന്ധന. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്കു ശേഷം ഏഴു ദിവസത്തെ റെസ്റ്റ് അനുവദിക്കണം. നിര്‍ദേശങ്ങള്‍ തിങ്കളാഴ്ച നിലവില്‍ വരും. ജാമ്യം കിട്ടുന്ന വകുപ്പാണെങ്കില്‍ അറസ്റ്റ് പരമാവധി ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.

അറസ്റ്റ് ചെയ്യാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ മാസ്‌കും ഗ്ലാസും ധരിക്കണം. സാനിറ്റൈസര്‍ കൂടെ ഉണ്ടായിരിക്കണം. അറസ്റ്റു ചെയ്യുന്ന ആളും മാസ്‌കും ഗ്ലൗസും ധരിക്കണം. അറസ്റ്റു ചെയ്യുന്ന ആളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിച്ച് സീറ്റ് ക്രമീകരിക്കണം. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി ശരീര ഊഷ്മാവ് പരിശോധിക്കണം. പൊലീസ് വാഹനം അണുവിമുക്തമാക്കണം.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ, ലഹരിമരുന്നു കടത്തുന്നതായി റിപ്പോര്‍ട്ടോ ഉണ്ടെങ്കില്‍ മാത്രമേ വാഹനം പരിശോധിക്കാവൂ. വാഹന രേഖകള്‍ പരിശോധിക്കാനുള്ള സ്ഥിരം പരിശോധനകള്‍ ഒഴിവാക്കണം. വാഹനം പരിശോധിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഓണ്‍ലൈന്‍ വഴി പരാതി ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന പരാതികള്‍ക്ക് മുന്‍ഗണന നല്‍കണം.

വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയോ വിഡിയോ കോളിലൂടെയോ മൊഴി രേഖപ്പെടുത്തണം. പെറ്റീഷന്റെ ഭാഗമായി സമര്‍പ്പിക്കുന്ന രേഖകള്‍ ഇമെയില്‍ വഴിയോ വാട്‌സാപ് വഴിയോ നല്‍കാന്‍ നിര്‍ദേശിക്കണം. റോള്‍കാള്‍, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ പൊലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണം.

ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാ ദിവസവും വൈകുന്നേരം അക്കാര്യം പൊലീസുദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പൊലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോള്‍ വിഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്എംഎസ്, വാട്‌സാപ്, ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.

പൊലീസ് സ്റ്റേഷനുകളില്‍ പൊലീസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം. ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേയ്ക്ക് പോകണം. സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദര്‍ശിക്കാന്‍ പാടില്ല. തിരക്കേറിയ ജംക്ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍ പരമാവധി കുറച്ച് ആള്‍ക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

യൂണിഫോം ഉപയോഗിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കണം. ഫീല്‍ഡ് ജോലിയില്‍ ആയിരിക്കുമ്പോള്‍ റബ്ബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്‌സ് ഷീല്‍ഡ് ധരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമില്ല.

മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡില്‍ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ അറിവുണ്ടായിരിക്കണം. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ടെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Top