സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ട ശക്തമായ മഴ, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി മാറും. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഒരു ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം മെച്ചപ്പെടുന്നത്. തിങ്കളാഴ്ചയോടെ കൂടുതല്‍ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടിയ സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രത നിര്‍ദ്ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ സാഹചര്യത്തില്‍ ഗവി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ഇന്നലെ അതിതീവ്ര മഴയാണ് കക്കിയില്‍ പെയ്തത്. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101, ആങ്ങമുഴി 153, മൂഴിയാര്‍ 147 മില്ലി മീറ്ററുമാണ് മഴ പെയ്തത്. 80 മില്ലി മീറ്ററാണ് ജില്ലയിലെ ശരാശരി മഴ.

Top