മഴമുന്നറിപ്പില്‍ മാറ്റം; ഇന്നും നാളെയും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിപ്പില്‍ മാറ്റം. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഇന്നലെ വൈകീട്ട് തുടങ്ങിയ പെരുമഴ പുലര്‍ച്ചെയും തോര്‍ന്നില്ല. വരും മണിക്കൂറുകളിലും ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ മലവെള്ളപ്പാച്ചിലും വ്യാപക മണ്ണിടിച്ചിലുമുണ്ടായി. കക്കാട്ടാര്‍ കരകവിഞ്ഞതോടെ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടര്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുകയാണ്. മലയോരമേഖലയിലെ പല റോഡുകളിലും മണ്ണിടിച്ചില്‍ ഗതാഗതം തടസ്സപ്പെടുത്തി.

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കരിപ്പാന്‍തോട് മേഖലയില്‍ റെക്കോഡ് മഴയാണ് ലഭിച്ചത്. മണ്ണീറ, മൂഴിയാര്‍ പ്രദേശങ്ങളിലും 200 മില്ലിമീറ്ററിനു മുകളില്‍ മഴ ലഭിച്ചു. വനമേഖലയില്‍ ഉരുള്‍പൊട്ടിയതോടെ കക്കാട്ടാര്‍ കരകവിഞ്ഞു. മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടര്‍ തുറന്നിരിക്കുകയാണ്. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗവി യാത്രയ്ക്കുള്ള നിരോധനവും തുടരുകയാണ്.

Top