വിഴിഞ്ഞം തുറമുഖ ഉദ്ഘാടന തീയതിയില്‍ മാറ്റം

തിരുവനന്തപുരം: ഒക്ടോബര്‍ നാലിന് നിശ്ചയിച്ച വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ മാറ്റം. കപ്പല്‍ എത്താന്‍ വൈകുമെന്നതിനാലാണ് തീരുമാനം. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പല്‍ എത്താന്‍ വൈകുന്നത്. കപ്പലിന്റെ വേഗത കുറഞ്ഞു. ആദ്യ കപ്പല്‍ എത്തുന്നത് ഒക്ടോബര്‍ 15-ന് ആയിരിക്കും. വൈകീട്ട് നാലിന് കപ്പല്‍ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന് വേണ്ട മൂന്ന് ക്രെയിനുകളുമായാണ് ചൈനീസ് കപ്പല്‍ ഷെന്‍ഹുവ – 15 വിഴിഞ്ഞത്തേക്ക് വരുന്നത്. കമ്മീഷനിങ് അടുത്ത വര്‍ഷം മേയില്‍ നിര്‍വ്വഹിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഒരു ഘട്ടത്തിലും നിര്‍മാണം മുടങ്ങിയിട്ടില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മറ്റ് കപ്പലുകളും ക്രെയിനുമായി എത്തും.

മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പല്‍ ചൈനയിലെ ഷാങ്ഹായി ഷെന്‍ഹുവാ തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. 100 മീറ്റര്‍ ഉയരവും 60 മീറ്റര്‍ കടലിലേക്ക് തള്ളി നില്‍ക്കുകയും ചെയ്യുന്ന 5600 ടണ്‍ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലില്‍ എത്തിക്കുന്നത്.

കപ്പല്‍ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമാണ്. ഇതിന് ആവശ്യമായ ബെര്‍ത്ത് നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയ ശേഷം ബെര്‍ത്തില്‍ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാര്‍ഡിലെത്തുന്ന കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുക. സംസ്ഥാനവും രാജ്യവും ഉറ്റു നോക്കുന്ന വികസന പദ്ധതിയുടെ ആദ്യ ഘട്ട പൂര്‍ത്തീകരണം ആഘോഷമാക്കി മാറ്റാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം.

Top