ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം: പ്രതികൾക്കായി അന്വേഷണം ഊ‍ർജിതം

കോട്ടയം : ചങ്ങനാശേരിയിൽ യുവാവിനെ കൊന്ന് വീടിൻറെ തറയ്ക്കടിയിൽ കുഴിച്ചിട്ട കേസിലെ രണ്ടു പ്രതികൾ സംസ്ഥാനം വിട്ടെന്ന് പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പ്രതികൾക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിൽ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളിൽ കുഴിച്ചിട്ടത്.

Top