ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി

ബംഗളൂരു : ചന്ദ്രയാന്‍ 2 പേടകത്തിന്റെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടര്‍ന്ന് നിരാശയിലായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു.

ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ്ങ് വിജയകരമായിരുന്നില്ല. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചിരുന്നു. റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസപ്പെട്ടത്.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.

സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Top