പരിശോധനകള്‍ പൂര്‍ത്തിയായില്ല; ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം മാറ്റി

chandrayaan2

ചെന്നൈ: ഇന്ത്യയുടെ ചന്ദ്രയാന്റെ രണ്ടാം ദൗത്യമായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം മാറ്റി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തേക്കാണ് വിക്ഷേപണം മാറ്റിയിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലൊന്നില്‍ ശ്രീഹരിക്കോട്ടയില്‍നിന്നും വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

വിക്ഷേപണത്തിനു മുമ്പ് ചില പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കാനുള്ളതിനാലാണ് വിക്ഷേപണം മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ചന്ദ്രോപരിതല പഠനത്തിനാണു നിരീക്ഷണ പേടകത്തെ അയയ്ക്കുന്നത്. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍ പഠിക്കുന്നതിനാണു രണ്ടാം ദൗത്യം ഊന്നല്‍ നല്‍കിയിരിക്കുന്നത്. 800 കോടി രൂപയാണു ചെലവ്.

ഭ്രമണപഥത്തില്‍ ചന്ദ്രനെ ചുറ്റിസഞ്ചരിക്കുന്ന ഒരു പേടകം (ഓര്‍ബിറ്റര്‍), ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചാന്ദ്രപ്രതലത്തില്‍ പര്യവേഷണം നടത്തുന്നതിനുള്ള ആറുചക്ര റോവര്‍ എന്നീ മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍-2 ഉപഗ്രഹം.

Top