ലേറ്റായിട്ടും ലേറ്റസ്റ്റായി തന്നെ ചന്ദ്രയാന്‍- 2 പറന്നപ്പോള്‍ കണ്ണ് മിഴിച്ചത് ലോക രാഷ്ട്രങ്ങള്‍. അമേരിക്കയും റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ സകല ലോകശക്തികളെയും അത്ഭുതപ്പെടുത്തിയാണ് ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്. മുന്‍ നിശ്ചയിച്ചത് പോലെ സെപ്റ്റംബര്‍ ഏഴിന് തന്നെ ഈ പേടകം ചന്ദ്രനിലിറങ്ങും. ഇതോടെ ലോക ചരിത്രത്തില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കാന്‍ പോകുന്നത്.
റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചിട്ട് പോലും ചന്ദ്രനില്‍ ഇറങ്ങുന്ന സമയം നീട്ടിവയ്ക്കാതെ ക്രമീകരിക്കാന്‍ കഴിഞ്ഞത് നാസയെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 ന് പുലര്‍ച്ചെ 2.15 നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. ക്രയോജനിക് സ്റ്റേജില്‍ ഹീലിയം വാതക ചോര്‍ച്ചയാണ് കണ്ടെത്തിയിരുന്നത്. ഇതേതുടര്‍ന്ന് അടിയന്തരമായി വിക്ഷേപണം മാറ്റിവച്ച് തകരാര്‍ പരിഹരിക്കുകയായിരുന്നു.
1000 കോടിയോളം രൂപ ചെലവിടുന്ന ഇന്ത്യയുടെ ഈ പരീക്ഷണം വിജയിക്കുമെന്ന കാര്യത്തില്‍ നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് പോലും തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. ചെറിയ പിഴവ് പോലും കണ്ടെത്തി അത് പെട്ടെന്ന് പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതാണ് അവരുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് നാല്‍പ്പത്തി മൂന്നിനാണ് വിക്ഷേപണം നടന്നത്. വിക്ഷേപണ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക്-3 ആണ് ചന്ദ്രയാന്‍ പേടകവുമായി കുതിച്ചുയര്‍ന്നത്.
ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇന്ത്യയുടെ ഉപഗ്രഹം ഇറങ്ങുന്നത് രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായാണ് പേടകം ചന്ദ്രനില്‍ ഇറങ്ങുക. ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് പോലെ ഒരു സോഫ്റ്റ് ലാന്‍ഡിങ് ആയിരിക്കുമത്.
ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയെയാണ് സോഫ്റ്റ് ലാന്‍ഡിങ് എന്നു പറയുന്നത്. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഈ രാജ്യങ്ങള്‍ പോലും ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ എത്തിയിട്ടില്ല. ഇന്ത്യ ഇപ്പോള്‍ ആ സാഹസത്തിന് മുതിര്‍ന്നത് ലോക രാഷ്ട്രങ്ങളെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.
എവിടെയെല്ലാം ജീവന്റെ ഉല്‍പ്പത്തിയുണ്ട് എന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള സയന്‍സ് മിഷനാണ് ചന്ദ്രയാന്‍- 2. ഭൂമിക്ക് അപ്പുറത്തേക്ക് വളരാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന്റെ പ്രതിഫലനമാണിത്. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്‍-1 ആയിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍-2 വിനെ ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണ് ചന്ദ്രയാന്‍- 2. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് മലയാളിയായ പി.കുഞ്ഞികൃഷ്ണനാണ്.
14 പേ ലോഡുകളില്‍ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്നെണ്ണം ചന്ദ്രനില്‍ ഇറങ്ങുന്നതുമാണ്. മറ്റു രണ്ടെണ്ണം ചന്ദ്രനില്‍ ഇറങ്ങിയ ശേഷം സഞ്ചരിക്കുന്നവയാണ്. 3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനില്‍ ഇറങ്ങുന്നത്, ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്നത് എന്നിവയാണിത്.
ചെലവു ചുരുക്കലിന്റെ കാര്യത്തിലും ലോകരാഷ്ട്രങ്ങളെ വിസ്മയിപ്പിച്ചിരിക്കുകയാണിപ്പോള്‍ ഐ.എസ്.ആര്‍.ഒ. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ കുറഞ്ഞ തുകയാണ് ആകെ ചെലവു വന്നിരിക്കുന്നത്.
ജി.എസ്.എല്‍.വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക്ക്-3 ആണ് ചന്ദ്രയാന്‍-2 വഹിച്ചത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള ഈ റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നാണറിയപ്പെടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഡയറക്ടര്‍ എസ്.സോമനാഥിന്റെ നേതൃത്വത്തിലാണ് ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിനു രൂപം നല്‍കിയത്. 4 ടണ്‍ വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതിനുള്ളത്. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചിരുന്നത്.
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യവും, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവുമെല്ലാം ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേക്ഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍-2. ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3,290 കിലോയാണ്.
പുതിയ സമയക്രമം അനുസരിച്ച് 23 ദിവസമാണ് പേടകം ഭൂമിയെ വലംവയ്ക്കുക. എട്ടു ദിവസമെടുത്താണ് ചന്ദ്രന്റെ ഭ്രമണപദത്തില്‍ പ്രവേശിക്കുക. അവിടെ 13 ദിവസം വലംവച്ച ശേഷമാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. സെപ്റ്റംബര്‍ രണ്ടിനാണ് ഓര്‍ബിറ്ററില്‍ നിന്നും ലാന്റര്‍ വേര്‍പ്പെടുക. സെപ്റ്റംബര്‍ മൂന്നിനു തന്നെ ലാന്‍ഡര്‍ ചന്ദ്രന്റെ 30 കിലോ മീറ്റര്‍ അടുത്തെത്തും ഏഴിനാണ് ലാന്‍ഡിംഗ്.
ലോക ജനതയെ ആകെ തന്നെ ആവേശത്തിലാക്കുന്ന കുതിപ്പാണ് ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ വരച്ചവര്‍ക്ക് കിട്ടിയ വന്‍ പ്രഹരം കൂടിയാണിത്.