ചാന്ദ്രയാന്‍ മൂന്ന്; വിക്ഷേപണ ട്രയല്‍സ് പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ

24 മണിക്കൂര്‍ നീണ്ട ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ട്രയല്‍സ് ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസമാണ് ഐഎസ്ആര്‍ഒ വിക്ഷേപണ ട്രയല്‍സ് നടത്തിയത്. ജൂലൈ 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചാന്ദ്രയാന്‍ മൂന്നും വഹിച്ചു കൊണ്ടുള്ള എല്‍ വി എം ത്രീ കുതിച്ചുയരുക. 2019 സെപ്റ്റംബറില്‍ നടത്തിയ ചാന്ദ്രയാന്‍ രണ്ടിന്റെ കുറവുകള്‍ നികത്തിയാണ് നാല് വര്‍ഷത്തിനിപ്പുറം ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കുന്നത്.

ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐഎസ്ആര്‍ഒയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യനുള്ള ഐഎസ്ആര്‍ഒയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഗഗന്‍യാന്‍, ആദിത്യ ഉള്‍പ്പെടെ സങ്കീര്‍ണ ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ചന്ദ്രയാന്‍ 3 കൂടി ഐഎസ്ആര്‍ഒ ഏറ്റെടുത്തത്.

2020 നവംബറില്‍ ചാന്ദ്രയാന്‍ 3 യാഥാര്‍ത്ഥമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെയാണ് ചാന്ദ്രയാന്‍ സ്വപ്നം സാധ്യമായത്. ചാന്ദ്രയാന്‍ 2 പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന എം വനിതയ്ക്ക് പകരം വീരമുത്തുവേലുവിനാണ് പ്രൊജക്ട് ഡയറക്ടര്‍ ചുമതല. ചാന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ ആയിരുന്ന റിതു കരിദ്വാലിനെ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

 

Top