ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങും, എല്ലാം സജ്ജമാണ്; ഐ എസ് ആര്‍ ഒ

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഓട്ടോമാറ്റിക് ലാന്‍ഡിംഗ് സീക്വന്‍സ് ആരംഭിക്കാന്‍ എല്ലാം സജ്ജമാണ്. നിശ്ചയിച്ച പോയിന്റില്‍ ലാന്‍ഡര്‍ മൊഡ്യൂള്‍ എത്താനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ഐഎസ്ആര്‍ഒ എക്സില്‍ പങ്കുവച്ചു.

വിക്രം ലാന്‍ഡര്‍ വൈകിട്ട് 6.04 ന് ചന്ദ്രനില്‍ ലാന്റ് ചെയ്യുന്ന നിലയിലാണ് ഐഎസ്ആര്‍ഒ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ബെംഗളുരുവിലുള്ള കേന്ദ്രങ്ങള്‍ക്കാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ നിയന്ത്രണം. നടപടിക്രമങ്ങളുടെ ലൈവ് ടെലികാസ്റ്റ് 5.20ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ഭൂമിയില്‍ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലാന്‍ഡര്‍ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിലെ ഓരോ ഘട്ടവും. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോള്‍ 25 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് സോഫ്റ്റ്ലാന്‍ഡിങ് ആരംഭിക്കുക.

ലാന്‍ഡറിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇതിനുള്ള ഊര്‍ജം കണ്ടെത്തുന്നത്. ലാന്‍ഡിംഗ് സൈറ്റിന് 150 മീറ്റര്‍ മുകളില്‍ വെച്ചെടുക്കുന്ന ഫോട്ടോകള്‍ ലാന്‍ഡര്‍ പേടകത്തിലെ സെന്‍സറുകള്‍ പരിശോധിക്കുകയും ലാന്‍ഡിങ്ങിന് യോഗ്യമെങ്കില്‍ സിഗ്നല്‍ നല്‍കുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റര്‍ ഉയരത്തില്‍ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒന്‍പതാമത്തെ സെക്കന്‍ഡില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും. ഇത് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് അഭിമാനമെന്നതിനേക്കാള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

Top