കുതിച്ചുയരാനൊരുങ്ങി രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3; വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.35 ന്

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 അല്പസമയത്തിനകം കുതിച്ചുയരും. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങും. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങും. ക്രെയോജനിക് ഘട്ടമാണ് നിലവില്‍ പുരോഗമിക്കുന്നത്. ലാന്‍ഡറിന് വിക്രമെന്നും റോവറിന് പ്രഗ്യാനെന്നും പേര് നല്‍കുമെന്നാണ് സൂചനകള്‍.

വിക്ഷേപണം ഒരു നീണ്ട യാത്രയുടെ തുടക്കം മാത്രമാണ്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുമെന്നാണ് വിലയിരുത്തല്‍. ഭൂമിയില്‍ നിന്ന് 170 കിലോമീറ്റര്‍ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റര്‍ കൂടിയ ദൂരവുമായിട്ടുള്ള പാര്‍ക്കിംഗ് ഓര്‍ബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.

ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവില്‍ ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ചാന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ വേര്‍പ്പെടുക. ഇതിന് ശേഷമാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങ് ഉണ്ടാവുക. ചന്ദ്രയാന്‍ രണ്ടിന് സാധിക്കാതെ പോയത് ചന്ദ്രയാന്‍ മൂന്നിന് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒയുള്ളത്.

മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ദൗത്യം. ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ റോവര്‍, ലാന്‍ഡറിനെ ചന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ഇവ. ആകെ ഭാരം 3900 കിലോഗ്രാമില്‍ ലാന്‍ഡറിന്റെ ഭാരം 1752 കിലോ മാത്രമാണ്. 26 കിലോഗ്രാമാണ് റോവറിന്റെ ഭാരം. ആറ് ചക്രങ്ങളുള്ള റോവറില്‍ ലാന്‍ഡിങ്ങിന് സഹായിക്കാന്‍ 9 സെന്‍സറുകളാണ് ഉള്ളത്.

Top