രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് തീർന്നു; ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്, നിരീക്ഷിച്ച് ഐഎസ്ആർഒ

ബെം​ഗളൂരു: രണ്ടാഴ്ച സ്ലീപിങ് മോഡിൽ നിന്ന് ചാന്ദ്രയാൻ-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. ചന്ദ്രയാൻ-3 ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സൂര്യപ്രകാശം നിലച്ചതോടെയാണ് ചന്ദ്രയാൻ ദൗത്യം താൽക്കാലികമായി നിശ്ചലമായത്. സെപ്റ്റംബർ മൂന്നിനാണ് ചന്ദ്രയാൻ സ്ലീപിങ് മോഡിലേക്ക് മാറിയത്. സെപ്റ്റംബർ 16നോ 17നോ ചന്ദ്രയാൻ വീണ്ടും പ്രവർത്തനത്തിന് സജ്ജമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ രണ്ടാഴ്ച പകലാണെങ്കിൽ രണ്ടാഴ്ച രാത്രിയായിരിക്കും.

16-17 തീയതികളിലായിരിക്കും ചന്ദ്രനിൽ സൂര്യോദയമുണ്ടാകുകയെന്നും ആ സമയം വീണ്ടും ചന്ദ്രയാൻ പ്രവർത്തിച്ച് തുടങ്ങുമെന്നുമായിരുന്നു ഐഎസ്ആർഒ പറഞ്ഞിരുന്നത്. ഈ ദിവസങ്ങൾ നിർണായകമാണ്. ചന്ദ്രോപരിതലത്തിലെ രാത്രിയിലുണ്ടാകുന്ന കൊടും തണുപ്പിനെ അതിജീവിച്ച് ലാൻഡറും റോവറും വീണ്ടും പ്രവർത്തനം തുടങ്ങുന്നത് കാത്തിരിക്കുകയാണ് ഐഎസ്ആർഒയും ശാസ്ത്രലോകവും. ഓ​ഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അന്ന് ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തിൽ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചത്.

രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡി​ഗ്രിയിലേക്ക് താഴും. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലം ലാൻഡറിലെയും റോവറിലെയും ഉപകരണങ്ങൾ സ്ലീപിങ് മോഡിലേക്ക് മാറ്റിയിരുന്നു. നാസയുടെ സഹായത്തോടെ നിർമിച്ച ലേസർ റിട്രോറിഫ്ലെക്ടർ ആരേ ഉണർന്നിരുന്നാണ് ലാൻഡർ എവിടെയാണെന്ന് അറിയിച്ചതും വിവരങ്ങൾ കൈമാറിയിരുന്നതും.

അതിനിടെ, ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചത്. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി ചെയ്ത് കാണിച്ചത്. ലാൻഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റർ ഉയരവും 40 സെന്റീ മീറ്റർ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി. ചന്ദ്രോപരിതലത്തിൽ ഇസ്രൊയുടെ രണ്ടാം സോഫ്റ്റ് ലാൻഡിങ്ങാണ് ഇത്. റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇൽസയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കൽ. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേ ലോഡുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു.

Top