ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി ചന്ദ്രയാന്‍ 3; ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു

ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്.

വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ മാത്രമായിരുന്നു ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങിന് നിശ്ചയിച്ചിരുന്നത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ഐ എസ് ആര്‍ഒ യുടെ ഏറ്റവും ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാന്‍ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചത്.

Top