പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ചന്ദ്രയാന്‍ 2 വിക്രം ലാന്ററിന്റെ പ്രവര്‍ത്തനകാലാവധി അവസാനിച്ചു

ബെംഗളൂരു: പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി ചന്ദ്രയാന്‍ 2 വിക്രം ലാന്ററിന്റെ പ്രവര്‍ത്തനകാലാവധി അവസാനിച്ചു.14 ദിവസത്തെ ചാന്ദ്ര പകല്‍ അത്രയും തന്നെ ദൈര്‍ഘ്യമുള്ള രാത്രിക്ക് വഴിമാറിയതോടെ വിക്രമുമായി ബന്ധപ്പെടാനുള്ള അവസാന സാധ്യതയും അവസാനിച്ചു.

ലാന്‍ഡറിന് എന്ത് പറ്റി എന്ന് പരിശോധിച്ച് വരികയാണ് ഇസ്രൊ. ചന്ദ്രന്റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ വിക്രമിലെ ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയായിരുന്നു വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാനഘട്ടത്തില്‍ പേടകവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങള്‍ നാസയുടെ ലൂണാര്‍ റിക്കൊണിസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ലാന്ററിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ പഠിച്ച ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.

Top