‘ഇസ്‌റോയെ കുറിച്ച് അഭിമാനിക്കുകയാണെന്ന് രാഷ്ട്രപതി, മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്ന് ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി : ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇസ്റോയെ കുറിച്ച് രാജ്യം അഭിമാനിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഇസ്റോയിലെ മുഴുവന്‍ ശാസ്ത്രജ്ഞന്‍മാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി അറിയിച്ചു.

ഇസ്‌റോയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. ഭാവിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അമിത് ഷാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചെന്നും മികച്ച പ്രകടനം കാഴ്ചവച്ചെന്നും കെജ്രിവാള്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍നിന്ന് 2.1 കിലോ മീറ്റര്‍ അകലെ വെച്ചാണ് ബന്ധം നഷ്ടപ്പെട്ടത്.

നിരാശപ്പെടേണ്ടെന്നും രാജ്യം നിങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചിരുന്നു. ഇതുവരെയെത്തിയത് വന്‍ നേട്ടമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് ഒപ്പമുണ്ടെന്നും മോദി പറഞ്ഞു. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചു.

റഫ് ബ്രേക്കിങ്ങിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയ തടസപ്പെട്ടത്.

ജൂലായ് 22ന് ഉച്ചയ്ക്ക് ശേഷം 2.43 ഓടെയാണ് ‘ബാഹുബലി’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റ് ചന്ദ്രയാനുമായി കുതിച്ചുയര്‍ന്നത്. ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയായിരുന്നു അത്.

സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.15-ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 8.50 ന് ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥ ക്രമീകരണവും ഐഎസ്ആര്‍ഓ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Top