പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നുവോ ? വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന്. . .

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ദൃശ്യങ്ങള്‍ എടുത്തു.

അതേസമയം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനായില്ലെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.


ശനിയാഴ്ച പുലര്‍ച്ചെ, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനു തൊട്ടുമുകളില്‍ 2.1 കിലോമീറ്റര്‍ അകലമുള്ളപ്പോഴാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്. ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.

ചാന്ദ്ര ദൗത്യം 90 മുതല്‍ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഐഎസ്ആര്‍ഒ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം കൂടുതല്‍ ആയുസ് ലഭിക്കും. ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്.

സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ‘ആശങ്കയുടെ 15 മിനിറ്റുകള്‍’ എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ലാന്‍ഡിനു മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സിഗ്നല്‍ നഷ്ടമായതോടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു.

Top