ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച്ച

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണം തിങ്കളാഴ്ച്ച. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ജൂലായ് 15 പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു. സാങ്കേത്തികതകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്.

വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതായി വിവരം ലഭിച്ചത്. ഞായറാഴ്ച രാവിലെ 6:51-നാണ് ചാന്ദ്രയാന്‍ 2-ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം. 978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയൻസ് ഫിക്ഷൻ, ആക്ഷൻ ത്രില്ലർ സിനിമകളെക്കാൾ കുറഞ്ഞ ചെലവാണ് ചന്ദ്രയാൻ ദൗത്യത്തിന്‍റേതെന്ന് ചുരുക്കം.

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.

Top