ലഹരിമരുന്ന് കേസ്; തെലുങ്ക് താരങ്ങളെ അറസ്റ്റ് ചെയ്യില്ലെന്ന് ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസില്‍ താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.

രവി തേജയുള്‍പ്പെടെയുള്ള ചില മുന്‍നിര തെലുങ്ക് താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നെങ്കിലും, ഇവരെയെല്ലാം അന്വേഷണ സംഘം ‘ഇര’കളായി മാത്രമേ കണക്കാക്കൂവെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്നവരെ നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ലഹരിമരുന്നിന് ഇരകളായതിനാല്‍ താരങ്ങളെ ആ രീതിയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രവി തേജ എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകന്‍ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളില്‍ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍കുമാര്‍, പി. നവദീപ്, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍, കലാസംവിധായകന്‍ ധര്‍മറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു.

Top