കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാന്‍ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്പുരില്‍ വെച്ച് അറസ്റ്റിലായി.
മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഇടതുനേതാക്കളെയാണ് ബിലാസ്പൂരിലടക്കം അറസ്റ്റ് ചെയ്തത്.

പ്രക്ഷോഭത്തെ തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ വീട് പൊലീസ് വളഞ്ഞു. താന്‍ വീട്ടുതടങ്കലിലാണെന്ന് സുഭാഷിണി അലി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപിയിലെ വീട്ടില്‍ നിന്ന് യു.പി. പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.

സി.പി.എം. നേതാവ് മറിയം ധാവ്ലേയും രാജസ്ഥാനിലെ സി.പി.എം. നേതാവ് അമ്രാറാമും അറസ്റ്റിലായിട്ടുണ്ട്. സി.സി. അംഗം അരുണ്‍ മേത്ത ഗുജറാത്തില്‍ അറസ്റ്റിലായി. യുപിയിലും ഹരിയാനയിലും വ്യാപകമായ കരുതല്‍ തടങ്കലാണ് പൊലീസ് നടപ്പിലാക്കുന്നത്. ഹരിയാനയിലെ സിഐടിയു അധ്യക്ഷ സുരേഖറാണിയെയും അറസ്റ്റ് ചെയ്തു.

വളരെ ശക്തമായി തന്നെ കര്‍ഷകരുടെ പ്രക്ഷോഭവും തുടരുകയാണ്. പശ്ചിമബംഗാളിലും ബിഹാറിലും തീവണ്ടി തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. ജയ്പുരില്‍ ബി.ജെ.പി. ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ്സ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കര്‍ഷക പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലാണ്. സിംഘു അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍, വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് നിഷേധിച്ചു. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് അണ്ണാ ഹസാരെയും സത്യാഗ്രഹമാരംഭിച്ചിട്ടുണ്ട്.

Top