ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പത്തനംതിട്ട: പന്തളത്ത് കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചത്.

‘എറിഞ്ഞു കൊല്ലെടാ അവന്‍മാരെ’ എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നു. കരിങ്കല്‍ കഷ്ണങ്ങള്‍, ഇഷ്ടിക, സിമന്റ് കട്ടകള്‍ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘത്തിലെ അംഗങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ന്യായവിരോധമായി സംഘം ചേര്‍ന്നു – എന്ന പരാമര്‍ശം മാത്രമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ കണ്ണനും അജുവും റിമാന്‍ഡിലാണ്.

പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.

കഴിഞ്ഞദിവസം പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് പരിക്കേറ്റത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

Top