ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരനാകാന്‍ മകന്‍; അപ്പയെ പോലെ കൂടെ ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ പകരക്കാരന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കി പുതുപ്പള്ളി. 53 വര്‍ഷം തുടര്‍ച്ചയായി റെക്കോര്‍ഡ് നേട്ടം കൈവരിച്ച സീറ്റ് സംരക്ഷിക്കാന്‍ ചാണ്ടി ഉമ്മനെക്കാള്‍ മികച്ചൊരു പേര് ഒരുപക്ഷെ കോണ്‍ഗ്രസിന് പറയാനുണ്ടാകില്ല. പുതുപ്പള്ളിക്കാരുടെ പ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതി പുതുപ്പള്ളിയില്‍ മികച്ച വിജയം നല്‍കുമെന്ന് പ്രതീക്ഷ കോണ്‍ഗ്രസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. അപ്പനെ നെഞ്ചോട് ചേര്‍ത്ത പുതുപ്പള്ളിക്കാര്‍ മകനൊപ്പം നില്‍ക്കുമെന്ന ഉറച്ച പ്രതീക്ഷ തന്നെയാണത്. അതുതന്നെയാണ് ചാണ്ടി ഉമ്മന്റെ ധൈര്യവും. ഈ കണക്കുകൂട്ടലുകള്‍ സത്യമായി എന്നാണ് നിലവിലെ തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടുന്നത്.

ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 39,299 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ വിജയക്കുതിപ്പ്. ഒസിക്ക് പകരക്കാരനായി, പിന്മാഗിയായി ഇനി പുതുപ്പള്ളി മണ്ഡലത്തെ ചാണ്ടി ഉമ്മന്‍ നയിക്കും. യുഡിഎഫ്-71,700, എല്‍ഡിഎഫ്-32401, എന്‍ഡിഎ-4321 എന്നിങ്ങനെയാണ് വോട്ട്നില.

ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.

Top