സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴ, മുന്നറിയിപ്പുകള്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയം, മിഗ്ജൗമ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഉച്ചയ്ക്ക് മുന്‍പ് ആന്ധ്രാ പ്രദേശിലെ നല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കരതൊടുക. ചുഴലിക്കാറ്റിന്റെ ഫലമായി തുടരുന്ന കനത്ത മഴയില്‍ ദുരിതം കൂടുകയാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലെ നിരവധി വീടുകളും സ്ഥാപനങ്ങളും വെളളത്തിനടിയിലായി. സൈന്യമുള്‍പ്പെടെ രക്ഷാദൗത്യവുമായി രംഗത്തുണ്ട്.

ചെന്നെയില്‍ 380 ഇടങ്ങളിലാണ് വെളളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴക്കെടുതിയില്‍ ചെന്നൈയില്‍ അഞ്ച് പേര്‍ മരിച്ചുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് രാവിലെ ഒന്‍പത് വരെ അടച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.

Top