ഭയം വിതച്ച് ന്യൂനമര്‍ദ്ദം; ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: മഹാപ്രളയത്തിന് പിന്നാലെ ന്യൂനമര്‍ദ്ദം. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറ്റി അടിയന്തിര യോഗം ചേര്‍ന്ന് ജാഗ്രത നിര്‍ദ്ദേശംനല്‍കി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോട ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ആവശ്യമെങ്കില്‍ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറണം. നാളെ മുതല്‍ നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്കുള്ള യാത്രയും താല്‍ക്കാലികമായി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിടണോ എന്ന് തീരുമാനിക്കും. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്നും ആവശ്യപ്പെടും.

Top