ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജിക്കും ചെല്‍സിക്കും ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദ മത്സരത്തില്‍ പി.എസ്.ജിക്കും ചെല്‍സിക്കും ജയം. പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. പിഎസ്ജിക്കായി സൂപ്പര്‍ താരം കെലിയന്‍ എംബാപെ ഇരട്ട ഗോളുകള്‍ നേടി. അതേസമയം മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോക്കെതിരെ ചെല്‍സി മികച്ച ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സിയുടെ ജയം. മേസന്‍ മൗണ്ട്, ബെന്‍ ചില്‍വെല്‍ എന്നിവരാണ് ചെല്‍സിക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പാദ മത്സരം ഈ മാസം 14 ന് നടക്കും.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പരാജയത്തിന് കണക്കു തീര്‍ക്കാന്‍ തന്നെയായിരുന്നു പി.എസ്.ജിയുടെ വരവ്. പരിക്കേറ്റ ലെവന്‍ഡോസ്‌കിയും ഗ്‌നാബറിയും ഇല്ലാത്ത ബയേണ്‍ ശക്തരുമായിരുന്നില്ല. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ പി.എസ്.ജി മുന്നില്‍ എത്തി. നെയ്മര്‍ നല്‍കിയ പാസ് എംബാപ്പെ വലക്കുള്ളിലാക്കുകയായിരുന്നു. 28ാം മിനുറ്റില്‍ പി.എസ്.ജി ലീഡുയര്‍ത്തി. ക്യാപ്റ്റന്‍ മാര്‍കിനസ് ആണ് ഗോള്‍ നേടിയത്. ഈ ഗോളിന് വഴിയൊരുക്കിയതും നെയ്മറായിരുന്നു.

എന്നാല്‍ 37ാം മിനുട്ടില്‍ ചൗപോമോടിങിന്റെ ഗോള്‍ ബയേണെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. വെറ്ററന്‍ താരം മുള്ളര്‍ അറുപതാം മിനുട്ടില്‍ ബയേണിന് സമനില ഗോള്‍ നല്‍കിയതിലൂടെ കളി ആവേശമായി. എന്നാല്‍ 68ാം മിനുറ്റില്‍ എംബാപ്പെ, തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ലീഡും ടീമിനും വിജയവുമൊരുക്കി.

ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി പോര്‍ട്ടോയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ജോര്‍ജ്ജിഞ്ഞോയുടെ പാസില്‍ നിന്ന് മേസണ്‍ മൗണ്ടാണ് ചെല്‍സിക്ക് ഗോള്‍ നേടി കൊടുത്തത്. രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോള്‍. 85ാം മിനുറ്റില്‍ ബെന്‍ ചില്‍വെലാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

 

Top