കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ കീഴടങ്ങി

കൊച്ചി: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ചെലവന്നൂര്‍ സ്വദേശി ആന്റണി ജോണിയെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മര്‍ദിച്ച സംഭവത്തിലെ രണ്ടു പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. അനൂപ്, സുന്ദരന്‍ എന്നിവരാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

കേസിലെ മുഖ്യപ്രതി തമ്മനം ഫൈസല്‍ ഇന്ന് എറണാകുളം കോടതിയില്‍ കീഴടങ്ങും എന്നാണ് വിവരം. കഴിഞ്ഞ 11നാണ് ആന്റണി ജോണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. ഇതു കാണിച്ച് ആന്റണി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആന്റണിയെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ചളിക്കവട്ടത്തെ ചില സിപിഎം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടിമുറിയിലിട്ട് ആന്റണിയെ ഗുണ്ടാ സംഘം ഉപദ്രവിച്ചു എന്നാണ് ആരോപണം ഉയര്‍ന്നത്. കുല്‍സിത പ്രവര്‍ത്തികള്‍ക്കായി ചില നേതാക്കള്‍ ഇടിമുറികള്‍ നടത്തുന്ന വിവരം സിപിഎം ഏരിയ സമ്മേളനത്തിലാണ് ആക്ഷേപമായി ഉയര്‍ന്നു വന്നത്.

പൊലീസ് കേസെടുത്തിട്ടുള്ള സുബ്ബരാജിനെതിരെയായിരുന്നു ആരോപണങ്ങള്‍. ഇയാള്‍ പൊലീസിനു കീഴടങ്ങാന്‍ തയാറായിട്ടില്ല. മര്‍ദന ശേഷം വാരിയെല്ലു തകര്‍ന്ന ആന്റണിയെ ആലുവയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബൈക്കില്‍ നിന്നു വീണു പരുക്കു പറ്റിയെന്നായിരുന്നു ഡോക്ടറോടു പറഞ്ഞത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളം സൗത്ത് പൊലീസിന് ആന്റണി പരാതി നല്‍കുകയുമായിരുന്നു.

 

Top