ചാലക്കുടി: കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴ നിറഞ്ഞ് കവിഞ്ഞതോടെ കത്തോലിക്കാ സഭയുടെ സന്ന്യാസി സമൂഹം നടത്തുന്ന ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വൈദീകരും ധ്യാനത്തിന് എത്തിയ വിശ്വാസികളും അന്തേവാസികളും അടക്കം 1500 പേര്‍ കുടുങ്ങി കിടക്കുന്നു. ഇന്ന് രാവിലെ മുതല്‍ സഹായത്തിനായി അപേക്ഷിച്ച് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ കാത്തിരിക്കുകയാണെങ്കിലും സഹായം എത്തിയിട്ടില്ല. ചാലക്കുടി പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഡിവൈന്‍ ധ്യാനകേന്ദ്രം ഒറ്റപ്പെട്ടത്. ധ്യാനകേന്ദ്രത്തില്‍ അന്തേവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഭക്ഷണം കിട്ടാതെ വലയുകയാണെന്ന് ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ അറിയിച്ചു.
അതേസമയം കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലയി. ഒരാള്‍ കൂടി കുടുങ്ങി കിടക്കുന്നതായാണ് സംശയം. മണ്ണൊലിച്ചിലില്‍ നാലു വീടുകളിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകളാണ് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരിക്കുന്നത്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്.
നിരവധി വീടുകള്‍ നിലം പൊത്തി. തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ വൈദ്യുതിയും ഇല്ല. ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. രണ്ട് പാലങ്ങള്‍ അപകടാവസ്ഥയിലാണ്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാടുമായി ഒരു ഗതാഗത ബന്ധവും സാധ്യമല്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
ഇന്ന് മാത്രം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 33 പേര്‍ മരിച്ചു. തൃശ്ശൂര്‍ ചെറുതുരുത്തി കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടി 3 പേരെ കാണാതായി. മലപ്പുറത്ത് മൂന്ന് പേര്‍ മരിച്ചു. പലരുടെയും രണ്ടാം നിലയിലടക്കം വെള്ളം കയറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ ഓരോ ജില്ലകളിലും കുടുങ്ങിയിരിക്കുകയാണ്. ഒരുപാട് പേര്‍ ഫെയ്‌സ്ബുക്കില്‍ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ലൈവില്‍ എത്തുന്നുണ്ട്. കണ്ണൂര്‍ അമ്പത്തോട് വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി. പുഴകള്‍ക്ക് സമീപത്തുള്ള ആളുകള്‍ എത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.
വൈദ്യുതി തടസങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.