ചാലക്കുടിയില്‍ ശൈശവ വിവാഹം; 14 വയസ്സുകാരിയെ വിവാഹം ചെയ്ത് 16കാരന്‍

ചാലക്കുടി: കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പതിനാറുകാരന്‍ വിവാഹം ചെയ്തത്. ചാലക്കുടിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവവിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ഊരിലെ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

വാഴച്ചാലില്‍ നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹം നടന്നത്.

എട്ടാംക്ലാസില്‍ നിന്ന് ഒമ്പതാം ക്ലാസിലേക്ക് പാസ്സായ പെണ്‍കുട്ടി ഈ അധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.

Top