cgst-bill-with-amendments-passed-in-lok-sabha

indian parliament

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ലുകള്‍ ലോക്‌സഭ പാസാക്കി.

ജിഎസ്ടിയുമായി ബന്ധപ്പെട്ടുള്ള നാലുബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒടുവിലാണ് ബില്ലുകള്‍ സഭ പാസാക്കിയത്.

കേന്ദ്ര ഉല്‍പന്ന സേവന നികുതി (സിജിഎസ്ടി) ബില്‍, സമഗ്ര ഉല്‍പന്ന സേവന നികുതി (ഐജിഎസ്ടി) ബില്‍, കേന്ദ്രഭരണ പ്രദേശ ഉല്‍പന്ന സേവന നികുതി (യുടിജിഎസ്ടി) ബില്‍, ഉല്‍പന്ന സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) ബില്‍ എന്നിവയാണു ലോക്‌സഭ പാസാക്കിയത്.

അതേസമയം ജിഎസ്ടി ബില്ലിനെതിരെ നിലയുറപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങള്‍ ജിഎസ്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ലോക്‌സഭ പാസാക്കിയതോടെ ഇത് രാജ്യസഭയുടെ പരിഗണനയ്ക്ക് എത്തും.

രാജ്യസഭയുടെ അനുമതി ആവശ്യമില്ലാത്ത മണിബില്ലായാണ് ഇവ രാജ്യസഭയിലേക്കയക്കുന്നതെങ്കിലും സാങ്കേതികമായി രാജ്യസഭയും ഈ ബില്ലുകള്‍ പാസാക്കും. തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ ബില്ലുകള്‍ അംഗീകരിച്ചാല്‍ പിന്നീട് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വരും.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ജൂലൈ ഒന്നുമുതല്‍ പുതിയ നികുതി സമ്പ്രദായം രാജ്യത്ത് നിലവില്‍ വരും.

ഉല്‍പന്നങ്ങളുടെ വില കുറയുന്നതിന് പുതിയ ബില്‍ വഴി തെളിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഉപഭോക്താവ് സമ്പന്നനാണോ സാധാരണക്കാരനാണോ എന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ നികുതിഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.

Top