‘പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ്’: മാധ്യമപ്രവർത്തകർക്ക് നിബന്ധന

ഷിംല: ഹിമാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാൻ പാസ് ലഭിക്കണമെങ്കിൽ മാധ്യമ പ്രവർത്തകർ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് അധികൃതരുടെ നിബന്ധന. ബിലാസ്പൂർ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലില്‍ എത്തുന്നത്.

നാളെയാണ് മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം. ഓൾ ഇന്ത്യ റേഡിയോ, ദൂര്‍ദര്‍ശനന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങളിലേതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര-ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമാണ്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് നിബന്ധന പുറത്തിറക്കിയത്.

പരിപാടിയിൽ പങ്കെടുക്കാനുള്ള ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ എന്നിവരുടെ ലിസ്റ്റ് അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാസ് നൽകാൻ ജില്ലാ പബ്ലിക് റിലേഷന്‍ ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

സ്വഭാവ സർട്ടിഫിക്കറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, സിഐഡി ഓഫീസുകളിലാണ് നൽകേണ്ടതെന്നും റാലികളിലോ യോഗങ്ങളിലോ ഉള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനം ഈ ഓഫീസുകൾ തീരുമാനിക്കുമെന്നും ഉത്തരവിൽ പറയുന്നു. “ഈ നിബന്ധന എല്ലാ മാധ്യമപ്രവർത്തകർക്കും ബാധകമാണ്. എസ്.പി, സി.ഐ.ഡി ഉദ്യോ​ഗസ്ഥർ സ്വഭാവ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്”- ജില്ലാ പബ്ലിക് റിലേഷൻ ഓഫീസർ പറഞ്ഞു.

Top