ഓപ്പൺ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി;പിന്നാലെ സഹസ്ഥാപകന്‍ രാജിവച്ചു

ന്യൂയോര്‍ക്ക്: ചാറ്റ് ജി.പി.ടി. നിര്‍മാണക്കമ്പനിയായ ഓപ്പണ്‍ എ.ഐ.യുടെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് സാം ആള്‍ട്മാനെ പുറത്താക്കി. പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവയ്ക്കുകയും ചെയ്തു. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്ന് കണ്ടെത്തിയാണ് സി.ഇ.ഒ. സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് കമ്പനി അറിയിച്ചു.

2015 ഡിസംബറിലാണ് സാം ആള്‍ട്മാന്‍, ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇലോണ്‍ മസ്‌ക്, ഇല്യ സുറ്റ്സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ എന്നിവര്‍ ചേര്‍ന്ന് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. 2019 മുതല്‍ കമ്പനിയിലെ പ്രധാന നിക്ഷേപകര്‍ മൈക്രോസോഫ്റ്റാണ്.

ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. കമ്പനിയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസം നഷ്ടമായതും സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കാനുള്ള കാരണമായി ഓപ്പണ്‍എഐ ചൂണ്ടിക്കാണിക്കുന്നു. പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും രാജിവെച്ചു.

 

Top