രചിന്‍ രവീന്ദ്രയ്ക്ക് സെഞ്ചുറി; ബാറ്റിങ്ങില്‍ തിളങ്ങി വില്യംസണ്‍; പാകിസ്താനെതിരെ ന്യൂസിലന്‍ഡിന് വമ്പന്‍ സ്‌കോര്‍

സിസി ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് വമ്പന്‍ സ്‌കോര്‍. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 401 റണ്‍സെടുത്തു. ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്ര (108), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (95) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. പാകിസ്താനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റെടുത്തു.

ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെ (38) – രവീന്ദ്ര സഖ്യം 68 റണ്‍സാണ് പടുത്തുയര്‍ത്തിയത്. സ്‌കോര്‍ 68-ല്‍ നില്‍ക്കെ ഹസന്‍ അലിയുടെ പന്തില്‍ കോണ്‍വെ പുറത്തായി (39 പന്തില്‍ 35 റണ്‍സ്). പരിക്ക് മാറി തിരിച്ചെത്തിയ വില്യംസണ്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ഒത്തുചേര്‍ന്ന വില്യംസണ്‍-രവീന്ദ്ര സഖ്യം 180 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. അഞ്ചു റണ്‍സ് അകലെയാണ് വില്യംസണിന് (79 പന്തില്‍ 95) നഷ്ടമായത്.

ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് രവീന്ദ്ര നേടിയത്. 94 പന്തുകള്‍ നേരിട്ട രവീന്ദ്ര ഒരു സിക്സും 15 ഫോറും കണ്ടെത്തി. അധികം വൈകാതെ രവീന്ദ്രയും മടങ്ങി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനല്‍ ലക്ഷ്യമിടുന്ന ഇരുടീമുകള്‍ക്കും മത്സരഫലം നിര്‍ണായകമാണ്.

ഡാരല്‍ മിച്ചല്‍(29),മാര്‍ക്ക് ചാപ്മാന്‍(39), ഗ്ലെന്‍ ഫിലിപ്സ്(41), സാന്റ്‌റ്നര്‍(41*) എന്നിവര്‍ തിളങ്ങി. വസീമിന് പുറമെ ഹാസന്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഷഹീന്‍ അഫ്രീദി പത്ത് ഓവറില്‍ 90 റണ്‍സ് വഴങ്ങി. ഹാരിസ് 85 റണ്‍സും വിട്ടുകൊടുത്തു.

Top