പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ മൂന്നോളം പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് നീക്കം. പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ നടപടികള്‍ ആരംഭിച്ചതായാണ് സൂചന.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. നീതി ആയോഗില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുത്ത വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദീര്‍ഘകാല സ്വകാര്യമൂലധനം പൊതുമേഖല ബാങ്കുകളിലേക്ക് അനുവദിക്കുന്നതിനാണ് നടപടിയെന്നാണ് നീതി ആയോഗിന്റെ നിര്‍ദേശം.

പൊതുമേഖല ബാങ്കുകളില്‍ സ്വകാര്യ വല്‍ക്കരണം അനുവദിക്കണമെങ്കില്‍ 1969 ല്‍ പാസാക്കിയ ബാങ്ക് ദേശസാല്‍ക്കരണ നിയമത്തില്‍ ഭേദഗതി വരുത്തണം. സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടമായി ഇവയും നടപ്പാക്കുമെന്നാണ് വിവരം. സാമ്പത്തിക രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച നിയമമായിരുന്നു ബാങ്ക് ദേശസാല്‍ക്കരണ നിയമം. 1969 ജൂലൈ 19 നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്. ബാങ്കിങ് കമ്പനീസ് ഓര്‍ഡിനന്‍സ് എന്ന പേരിലാണ് പ്രത്യേക നിയമം പാസാക്കി ദേശസാല്‍ക്കരണം നടപ്പാക്കിയത്.

ദേശസാല്‍ക്കരണം നടപ്പാക്കുന്നതുവരെ പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമായിരുന്നു. 1955ലാണ് എസ്.ബി.ഐ പൊതുമേഖലയില്‍ കൊണ്ടുവന്നത്. സ്വകാര്യബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാതായതോടെയും കാര്‍ഷിക, അടിസ്ഥാന മേഖലയെ അവഗണിച്ചതോടെയുമാണ് ബാങ്കുകളില്‍ ദേശസാല്‍ക്കരണം നടപ്പാക്കിയത്. വന്‍കിട വ്യവസായങ്ങള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും മാത്രമായിരുന്നു അന്ന് ബാങ്കിങ് സേവനം ലഭ്യമായിരുന്നത്.

ഉള്‍നാടന്‍ പ്രദേശങ്ങളിലും മേഖലകളിലേക്കും ബാങ്കിങ് സംവിധാനം ഇറങ്ങിച്ചെന്നത് ദേശസാല്‍ക്കരണം വഴിയായിരുന്നു. എന്നാല്‍ ദേശസാല്‍ക്കരണ നിയമം നടപ്പാക്കി 52 വര്‍ഷം പിന്നിടുമ്പോള്‍ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം വീണ്ടും തിരിച്ചു നടപ്പിലാകും. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനവും നടപ്പാക്കിയിരുന്നു. ഇതോടെ പൊതുമേഖലയില്‍ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകള്‍ മാത്രമായി മാറി. ലയനത്തിലൂടെ കരുത്തുള്ള ബാങ്കുകള്‍ സൃഷ്ടിക്കാനാണ് പദ്ധതിയെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍ സ്വകാര്യ ബാങ്കുകള്‍ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയപ്പോള്‍ പൊതുമേഖല ബാങ്കുകള്‍ പഴയപടി നടന്നതും കിട്ടാക്കടം അമിതമായി കുന്നുകൂടിയതും തിരിച്ചടിയായി. ഈ തിരിച്ചടി മറികടക്കാനാണ് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണമെന്നാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ വാദം.

Top