കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി അനുവദിച്ചു. ദുരന്ത നിവാരണ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 11,092 കോടിയും റവന്യൂ കമ്മിയിലേക്ക് 6,195 കോടിയുമാണ് അനുവദിച്ചത്.

ആന്ധ്രപ്രദേശ്, കേരളം, പഞ്ചാബ്, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് 14-ാം ധനക്കമ്മീഷന്റെ നിര്‍ദേശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റും നല്‍കി. അതേസമയം, ദുരന്ത നിവാരണ ഫണ്ട് അഡ്വാന്‍സ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയും ചെയ്തു.

സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 14ന് സംസ്ഥാന ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യം, പരിശോധന, ലബോറട്ടറി, സുരക്ഷാ സാമഗ്രികള്‍, തെര്‍മല്‍ സ്‌കാനേഴ്സ്, വെന്റിലേറ്റര്‍, ആശുപത്രി വികസനം എന്നിവക്ക് വേണ്ടിയാണ് സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം വിനിയോഗിക്കേണ്ടത്.

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യം 15000 കോടിയുടെ ധനസഹായവും പിന്നീട് 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 17,287 കോടി രൂപയുടെ ധനസഹായം സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 2902 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 537 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനകം കൊവിഡ് ബാധിച്ച് രാജ്യത്ത് 68 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

Top