വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്രം. പെന്‍ഷന്‍ ഫണ്ടുകള്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ തുടങ്ങിയവയ്ക്കാകും പ്രത്യേക പരിഗണന നല്‍കി നിക്ഷേപത്തിനുള്ള അവസരമൊരുക്കുക. ഒരു ഇടപാടില്‍ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക. മൂന്നു ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അതിവേഗത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും.
2021 ബജറ്റില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീര്‍പ്പുകല്പിക്കാത്ത നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും സംവിധാനം പ്രവര്‍ത്തിക്കും. 14 ദിസവത്തിലൊരിക്കല്‍ ധനകാര്യവകുപ്പ് പദ്ധതികള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. നിലവില്‍ വിദേശ നിക്ഷേപങ്ങളുടെ അംഗീകാരത്തിനായി മൂന്നു മാസംവരെ സമയമെടുക്കുന്നുണ്ട്. വന്‍കിട നിക്ഷേപത്തില്‍ വന്‍തോതില്‍ വര്‍ധന ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തിരിക്കുന്നത്.