ബിഎസ്എഫിന് കൂടുതല്‍ അധികാരം; ഫെഡറല്‍ സംവിധാനം തകര്‍ക്കാനെന്ന് വിമര്‍ശനം

bsf_new

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ അധികാരം നല്‍കിയതിനെതിരെ സംസ്ഥാനങ്ങള്‍. മൂന്നു സംസ്ഥാനങ്ങളില്‍ രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും 50 കിലോമീറ്റര്‍ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമാണ് അധികാരം നല്‍കിയത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ അസം, ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയത്. പഞ്ചാബ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി ആരോപിച്ചു.

നീക്കം ഉപേക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതല്‍ അധികാരം നല്‍കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

മുന്‍പ് രാജ്യാന്തര അതിര്‍ത്തിയില്‍നിന്നും രാജ്യത്തിനകത്ത് 15 കിലോമീറ്റര്‍ വരെയായിരുന്നു പരിശോധന നടത്താന്‍ അധികാരം. നാഗാലാന്‍ഡ്, ത്രിപുര, മണിപ്പുര്‍, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും. ഗുജറാത്തില്‍ 80 കിലോമീറ്റര്‍ ആയിരുന്നത് 50 കിലോമീറ്റര്‍ ആയി ചുരുക്കി. രാജസ്ഥാനില്‍ നേരത്തേതന്നെ 50 കിലോമീറ്റര്‍ പരിധിയായിരുന്നു.

അതേസമയം മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പുര്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കല്‍ പൊലീസിന്റെ സഹായമോ അറിവോ ഇല്ലാതെ പരിശോധനകള്‍ നടത്താനും അറസ്റ്റ് രേഖപ്പെടുത്താനും സാധിക്കും.

Top