കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി: സംസ്ഥാന സർക്കാരിന്റെ നയം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് കത്തെഴുതും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ ലേല നടപടികളിൽ സംസ്ഥാന സർക്കാരിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കത്തെഴുതാൻ തീരുമാനം.

മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയോട് കത്തെഴുതാൻ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു.

സംസ്ഥാന സർക്കാരുകൾക്ക് എച്ച്.എൽ.എൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനാണ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്. കൂടാതെ,മറ്റുകാര്യങ്ങളും യോ​ഗത്തിൽ തീരുമാനിച്ചിരുന്നു.

തീരുമാനങ്ങൾ:

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൻറെ സ്റ്റാഫ് പാറ്റേൺ പുതുക്കാൻ തീരുമാനിച്ചു.

കാസർഗോഡ് ജില്ലയിലെ കരിന്തളം വില്ലേജിൽ 12 ഏക്കർ ഭൂമി 400 കെ വി സബ് സ്റ്റേഷൻ നിർമ്മാണത്തിനായി ഉഡുപ്പി-കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡിന് 30 വർഷത്തേയ്ക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു.

35-ാമത് ദേശിയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തിൽ വെങ്കലമെഡൽ നേടിയ കെ കെ സുഭാഷിന് ജോലി നൽകാൻ തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഓഫീസ് അറ്റൻഡൻറ് ഗ്രേഡ് രണ്ട് തസ്തികയിലാകും നിയമനം.

കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി അരുണാചലം സുകുമാറിനെ നിയമിച്ചു.

ദേശിയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷനുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻറെ സർക്കാർ ഗ്യാരണ്ടി തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 6 കോടിയിൽ നിന്നും 15 കോടിയായാണ് വർദ്ധിപ്പിക്കുക.

പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്(റിട്ട.) ജി ശശിധരൻറെ സേവന കാലാവധി 13/03/2022 മുതൽ 3 വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു.

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതും കൂട്ടത്തോടെ ഉൻമൂലനം ചെയ്യപ്പെട്ടതുമായ പക്ഷികൾക്കും നശിപ്പിച്ച മുട്ടകൾക്കും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. രണ്ട് മാസത്തിന് താഴെ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് നൂറ് രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള കോഴി, താറാവ് എന്നിവക്ക് 200 രൂപ വീതവും നൽകും. മുട്ട ഒന്നിന് 5 രൂപ വീതമാണ് നഷ്ടപരിഹാരം.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സർക്കാർ വാങ്ങി നൽകുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചു. ഭവന നിർമ്മാണം, തനിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെൺമക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസ ഓഫീസറുടെ സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിലാവണം ഇത്. അർഹരായ ഗുണഭോക്താക്കൾക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂൾഡ്/ സഹകരണബാങ്കുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസ കോർപ്പറേഷൻ എന്നിവയിൽ വായ്പക്കായി പണയപ്പെടുത്താം.

Top