ഡാര്‍ക്ക് പാറ്റേണുകള്‍ക്ക് റെഡ് സിഗ്‌നലിട്ട് കേന്ദ്ര സര്‍ക്കാര്‍

ഡാർക്ക് പാറ്റേണുകൾക്ക് റെഡ് സിഗ്നലിട്ട് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇനി “ഡാർക്ക് പാറ്റേണുകളെ” ഭയക്കേണ്ടതില്ലാത്ത വിധം പൂട്ടിടാണ് സർക്കാറിന്റെ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് പിഴ ലഭിക്കും. നവംബർ 30 മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു.  സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് വിജ്ഞാപനം  പുറപ്പെടുവിച്ചത്. നിയമം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. ഏകദേശം 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വരെയാകാം ഇത്.

തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള പരസ്യത്തിലൂടെയോ ഉപഭോക്തൃ അവകാശ ലംഘനത്തിലൂടെയോ ആകാം ഡാര്‍ക്ക് പാറ്റേണുകള്‍ അവലംബിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാകും ഇതിനൊക്കെ പിഴ ചുമത്തുക. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകളിലും പെരുമാറ്റത്തിലും കൃത്രിമം കാണിച്ച് അവരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ഡാര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ കാരണമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.

കൂടാതെ ഉപഭോക്താക്കളുടെ സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുന്ന നടപടി സങ്കീര്‍ണമാക്കാനും അതിലെ കാന്‍സലേഷന്‍ ഓപ്ഷന്‍ മറച്ച് വയ്ക്കുന്നതും ഡാര്‍ക്ക് പാറ്റേണുകളുടെ ഭാഗമാണ്. ഉപയോക്താക്കളുടെ ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കപ്പെടുന്നതും ഇത്തരം പ്രവണതയുടെ മറ്റൊരു പ്രധാന പ്രശ്‌നമാണ്.ഉപയോക്താക്കള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തവ ചെയ്യാനായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനോ കബളിപ്പിക്കാനോ കഴിയും വിധമായിരിക്കും ഇത്തരം ഡാര്‍ക്ക് പാറ്റേണുകളുടെ രൂപകല്‍പ്പന.വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ആവശ്യപ്പെടാതെ തന്നെ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക അതിനൊപ്പം ചേര്‍ക്കുക, സിനിമ ടിക്കറ്റ് ബുക്കിങ് സമയത്ത് ചാരിറ്റിയെന്ന നിലയില്‍ അധിക തുക ഈടാക്കുക പോലെയുള്ളവ ഡാര്‍ക്ക് പാറ്റേണിന് ഉദാഹരണങ്ങളാണ്.ഉപയോക്തൃ ഇന്റര്‍ഫേസ് ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയോ പണം തട്ടുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാനുള്ള ഓപ്ഷനുകളാണ് ഡാര്‍ക്ക് പാറ്റേണുകള്‍.

 

Top