45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിയെ കേന്ദ്രം സഹായിച്ചു; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 45,000 കോടിയുടെ അന്തര്‍വാഹിനി ഇടപാടില്‍ അദാനിക്ക് വേണ്ടി കേന്ദ്രം ഇടപെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും അദാനിക്ക് വേണ്ടി കേന്ദ്രം മാറ്റം വരുത്തിയെന്നാണ് സുര്‍ജേവാലയുടെ ആരോപണം.

അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ എല്‍ ആന്‍ഡ് ടി, മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്സ് എന്നീ കമ്പനികളെയാണ് നാവികസേന ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. എന്നാല്‍ ഈ തീരുമാനത്തെ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി അദാനി ഡിഫന്‍സ്- ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് സംയുക്ത കമ്പനിയേക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും സുര്‍ജേവാല ആരോപിച്ചു.

ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡുമായി ചേര്‍ന്ന് അദാനി ഡിഫന്‍സ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. 45,000 കോടിയുടേതാണ് ഇടപാട്. അദാനി ഡിഫന്‍സിന് ഈ മേഖലയില്‍ മുന്‍പരിചയം ഇല്ലാതിരിക്കെയുള്ള ഈ നീക്കം കേന്ദ്രത്തിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിനുള്ള തെളിവാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.

Top