മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കം മത്സരപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ക്രമക്കേടുകള്‍ക്ക് കര്‍ശനശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ബില്‍ അവതരിപ്പിക്കുക. ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയാല്‍ പത്തുവര്‍ഷം വരെ തടവും ഒരുകോടി രൂപവരെ പിഴയുമടക്കമുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പബ്ലിക് എക്‌സാമിനേഷന്‍ പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് ബില്ലിന്റെ കരടിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പ്രധാനമന്ത്രി നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസംഗത്തില്‍ രാമക്ഷേത്രം പ്രത്യേകം പരാമര്‍ശിച്ചേക്കും. പ്രതിപക്ഷത്തിനെതിരായ വിമര്‍ശനവും പ്രസംഗത്തില്‍ ഉണ്ടാകും. സഭയില്‍ ഹാജരാകാന്‍ എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി.

നിര്‍ദ്ദിഷ്ട ബില്ലിലൂടെ ലക്ഷ്യമിടുന്നത് വിദ്യാര്‍ഥികളെയല്ല, മറിച്ച് പരീക്ഷാ മാഫിയകളെയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കും. ദില്ലി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന എഎപി നേതാവ് സഞ്ജയ് സിംഗ് ഇന്ന് വീണ്ടും രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.

Top