പ്രധാനമന്ത്രി മ്യൂസിയത്തില്‍ നരേന്ദ്ര മോദി ഗ്യാലറി തുറന്ന് കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു മാസം ശേഷിക്കെ ഡല്‍ഹിയിലെ പ്രധാനമന്ത്രി മ്യൂസിയത്തില്‍ നരേന്ദ്ര മോദി ഗ്യാലറി തുറന്ന് കേന്ദ്ര സര്‍ക്കാര്‍. മോദി ഉപയോഗിച്ച വസ്ത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയത്തിലെ ആദ്യ സന്ദര്‍ശകയായി എത്തിയത് രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ്. തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രതിച്ഛായ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം മുതല്‍ വിദേശ സന്ദര്‍ശനങ്ങളുടെ വിശദാംശങ്ങള്‍ വരെ ഉള്‍പ്പെടുത്തിയാണ് മോദി ഗ്യാലറി തുറന്നത്. 8 വിഭാഗങ്ങളിലായി മോദിയുടെ ജീവിതവും ഭരണനേട്ടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗെയിമുകള്‍ വഴിയും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെയും മോദിയുടെ വിവിധ പദ്ധതികളെക്കുറിച്ചറിയാം. പ്രതിരോധ രംഗത്തെ നീക്കങ്ങളും സൈനിക നടപടികളും തിയേറ്ററിലിരുന്ന് കാണാം. മന്‍കീ ബാത്തും പരീക്ഷാ പേചര്‍ച്ചയും ഗാലറിയിലിരുന്ന് കേള്‍ക്കാം. തെജസ് വിമാനത്തില്‍ മോദി യാത്ര ചെയ്തപ്പോള്‍ ധരിച്ച സ്യൂട്ടും വാച്ചും വരെ പ്രദര്‍ശിപ്പിച്ചാണ് ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച തുറന്ന ഗ്യാലറിയിലെ ആദ്യ സന്ദര്‍ശക രാഷ്ട്രപതി ദ്രൗപദി മുര്‍മുവായിരുന്നു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 16 വര്‍ഷം താമസിച്ചിരുന്ന തീന്‍മൂര്‍ത്തി ഭവനാണ് പിന്നീട് നെഹ്‌റു മ്യൂസിയമാക്കിയത്. മോദി അധികാരത്തിലെത്തിയതിന് പിന്നാലെ മ്യൂസിയം നവീകരിച്ച് പ്രധാനമന്ത്രി സംഗ്രഹാലയയാക്കി മാറ്റി. നെഹ്‌റു ലൈബ്രറി പ്രധാനമന്ത്രി ലൈബ്രറിയുമാക്കി. നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

ജീവിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ പേരില്‍ ഗ്യാലറി തുറന്നത് അല്പത്തരമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല നിര്‍മ്മാണമെന്നും അധികൃതര്‍ അവകാശപ്പെട്ടു. ദിവസവും രണ്ടായിരത്തോളം പേരാണ് പ്രധാനമന്ത്രി മൂസിയത്തില്‍ എത്തുന്നത്. ഇതുവരെ ആകെ 7 ലക്ഷത്തിലധികം പേര്‍ മ്യൂസിയം സന്ദര്‍ശിച്ചു.

Top