മുഴുവന്‍ ഇന്ത്യക്കാരെയും നാളെയോടെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഉടന്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 16 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തും. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരെ യുക്രെയിനില്‍ നിന്ന് ഇതുവരെ ഒഴിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നാളെയോടെ നിലവില്‍ കുടുങ്ങിയിരിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളേയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ അതിര്‍ത്തികളിലെത്തിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കായി യുക്രെയിനോട് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക കണക്കുകളനുസരിച്ച് സുമിയില്‍ എഴുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ട്. 300 പേര്‍ കര്‍ഖീവിലും, 900 പേര്‍ പിസോച്ചിനിലും കുടുങ്ങിയിട്ടുണ്ട്. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പൗരന്‍മാരെ തിരികെ രാജ്യത്ത് എത്തിക്കുന്നത് വരെയെങ്കിലും വെടി നിര്‍ത്തലടക്കമുള്ളവ നടപ്പാക്കണമെന്ന് യുക്രെയിന്‍, റഷ്യ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓപ്പറേഷന്‍ ഗംഗ മിഷന്‍ വഴി ഇതുവരെ 48 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. സംഘര്‍ഷം അവസാനിക്കാതെ രക്ഷാദൗത്യം സുഗമമാകില്ല. യുക്രൈനില്‍ ഒരു വിദ്യാര്‍ത്ഥിയും ബന്ദിയാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം, വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജ്യോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹത്തിന്റെ അടുത്തെത്താന്‍ ശ്രമം തുടരുന്നതായും അറിയിച്ചു.

Top