നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴു മാസത്തെ കണക്കെടുത്താല്‍ പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ നികുതിയിനത്തിൽ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 40 ശതമാനം വരുമാന വര്‍ധന. കോവിഡ് വ്യാപനത്തെതുടര്‍ന്ന് മറ്റിനങ്ങളില്‍ നിന്നുള്ള നികുതി വരുമാനം 16 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് തീരുവയിനത്തില്‍ ലഭിച്ചത് 1.14 ലക്ഷം കോടി രൂപയാണെങ്കിൽ ഈ വര്‍ഷം ഇതേ കലായളവില്‍ ലഭിച്ചത് 1.6 ലക്ഷം കോടിയാണെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിടിവിനനുസൃതമായി രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതാണ് സര്‍ക്കാരിന് വരുമാനം നേടിക്കൊടുത്തത്. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയില്‍ കുറവുണ്ടായില്ല. മാര്‍ച്ചിനു ശേഷം എക്‌സൈസ് തീരുവ രണ്ടു ഘട്ടമായി ഉയര്‍ത്തി. അതോടൊപ്പം റോഡ് ഇന്‍ഫ്രസ്ട്രക്ചര്‍ സെസും കൂടി ചേര്‍ന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 13 രൂപയും ഡീസലില്‍ നിന്ന് 16 രൂപയും സര്‍ക്കാരിന് അധികമായി ലഭിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോളിന് 83 രൂപ മുതല്‍ 90 രൂപ വരെയായി. ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കാനാകട്ടെ ഇപ്പോള്‍ 73 രൂപ മുതല്‍ 80 രൂപ വരെയും നല്‍കണം.