വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇനി കുടുങ്ങും; ടിക് ടോക്കിനുള്‍പ്പെടെ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് 19നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പോസ്റ്റുകള്‍ ചെയ്യുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്കിനോടും ടിക് ടോക്കിനോടും ആവശ്യപ്പെട്ടു. കോവിഡിനെ വ്യാജമായി ചികിത്സിക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടിക് ടോക്, ട്വിറ്റര്‍ എന്നിവയില്‍ പോസ്റ്റു ചെയ്തതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.

രാജ്യത്ത് 800 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള അപ്ലിക്കേഷനാണ് ടിക് ടോക്ക്.

ടിക് ടോക് പൊതുവെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. പക്ഷേ ആളുകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്.

‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ടിക് ടോക് അറിയിച്ചു. തെറ്റായ വിവരങ്ങളും ദോഷകരമായ ഉള്ളടക്കവും ഞങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ വ്യാപിക്കുന്നത് തടയാന്‍ തങ്ങള്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന മിക്ക വീഡിയോകളും മതങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണെന്ന് ഡല്‍ഹി ആസ്ഥാനമായുള്ള ഡിജിറ്റല്‍ അനലിറ്റിക്സ് സ്ഥാപനമായ വോയേജര്‍ ഇന്‍ഫോസെക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളെ നീക്കം ചെയ്യാനും ഇത്തരം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഫസ്ബുക്കിനും ടിക് ടോക്കിനും ഐടി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങള്‍ കോവിഡിനെ തുരത്താന്‍ രാജ്യം നടത്തുന്ന സമഗ്ര ശ്രമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഐടി മന്ത്രാലയം പറഞ്ഞു.

Top